വാഷിംഗ്ടൺ: അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പ്രവർത്തനങ്ങളിലും ധനനയങ്ങളിലും വൻ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി, മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെയുള്ള മൂന്ന് ഇന്ത്യക്കാരെ നിർണായക പദവികളിൽ നിയമിച്ചു. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പ്രഖ്യാപിച്ച അഞ്ച് ടാസ്ക് ഫോഴ്സുകളിലേക്കാണ് ഇവരെ തെരഞ്ഞെടുത്തത്.
രഘുറാം രാജന് പുറമെ ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് സിഇഒ ആശ ശർമ എന്നിവരാണ് നിയമിക്കപ്പെട്ട മറ്റ് രണ്ട് ഇന്ത്യക്കാർ. യുഎസ് സമ്പദ്വ്യവസ്ഥയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം, തൊഴിൽ വിപണിയിലെ മാറ്റങ്ങൾ, പണപ്പെരുപ്പം തുടങ്ങിയവ വിശകലനം ചെയ്ത് ഫെഡറൽ റിസർവിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ സമിതികളുടെ ലക്ഷ്യം.
രഘുറാം രാജൻ ഫെഡറൽ റിസർവിന്റെ 'ബാലൻസ് ഷീറ്റ് പോളിസി' ടാസ്ക് ഫോഴ്സിനെ നയിക്കും. സാമ്പത്തിക വിവരങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള സമിതിയിൽ രാജ് ചെട്ടിയും, ഉത്പാദനക്ഷമതയും തൊഴിൽ മേഖലയും പരിശോധിക്കുന്ന സമിതിയിൽ ആശ ശർമയും പ്രവർത്തിക്കും. സാമ്പത്തിക രംഗത്തെ പ്രമുഖരായ വിദഗ്ധരെ ഉൾപ്പെടുത്തി ഫെഡറൽ റിസർവിന്റെ പ്രവർത്തനങ്ങളിൽ പുതുമ കൊണ്ടുവരാനാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.